കേരളസമൂഹം ഈ കാലത്ത് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി രാഷ്ട്രീയ ചേരിതിരിവുകളാണ്. സമൂഹമാധ്യങ്ങളിൽ രാഷ്ട്രീയകക്ഷികളുടെ നിലപാടുകൾ താങ്ങികൊണ്ട് മാത്രം സംസാരിക്കുന്ന വലിയൊരു വിഭാഗമുണ്ട്. ധാർമികതയും നീതിന്യായ ബോധവും പണയം വെച്ച് രാഷ്ട്രീയതാത്പര്യയങ്ങൾക്ക് വേണ്ടി സ്വന്തം നിലപാടുകൾ രൂപികരിക്കേണ്ടി വരുമ്പോൾ അടിസ്ഥാനപരമായി ഒരു വ്യക്തി തന്റെ വ്യക്തിത്വം ചില ആശയങ്ങൾക്കോ വ്യക്തികൾക്കോ പണയം വെക്കുന്നു. കൂടുതൽ വ്യക്തമാക്കുവാൻ സമീപകാലങ്ങളിൽ കേരളം ചർച്ച ചെയ്ത ചില സംഭവങ്ങൾ എടുക്കാം.
ഒന്ന് ഒരു പാലം പണിയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തികച്ചും നിരുത്തരവാദപരമായി പണി തീർത്ത ആ പാലം പൊളിച്ചു നീക്കുകയുണ്ടായല്ലോ. അതിനെ ചൊല്ലി തർക്കിക്കുന്നവർ ഏത് ബോധ്യത്തിന്റെ പുറത്താണ് ആ പാലത്തിന്റെ നിർമാതാക്കളെ ന്യായീകരിക്കുന്നത്? മറ്റൊരു സംഭവം ആന്തൂർ നഗരസഭയിലെ ആന്മഹത്യ ആണ്. നഗരസഭ ചെയർമാനെ സംരക്ഷിക്കാൻ ഒരു രാഷ്ട്രീയ പാർട്ടി തീരുമാനിച്ചു എന്ന ഒറ്റ കാരണം കൊണ്ട് ആരോപണ വിധേയർക്ക് വേണ്ടി ഒരുപാട് പേർ സംസാരിച്ചു. അതുപോലെ തന്നെ കാർട്ടൂൺ പുരസ്‌കാര വിവാദം. സോ കോൾഡ് ഇടത് പുരോഗമനവാദികൾ, ഇടത് അഭിനയതാക്കൾ, ഇടത് എഴുത്ത്കാർ ഇവരാരും ആ വിഷയത്തിൽ ആവിഷ്കരസ്വാതന്ത്രത്തെ പറ്റി വാചലരായി കണ്ടില്ല.
പറഞ്ഞു വന്നത് ഈ വിഷയങ്ങളിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ നിലപാടുകൾക്ക് വേണ്ടി ചിന്താശേഷി പണയം വെച്ച് സംസാരിക്കേണ്ടി വരുന്ന വലിയൊരു വിഭാഗം ഇന്ന് നമുക്കിടയിൽ ഉണ്ടന്നാണ്. പലപ്പോഴും നാം പലരും അവരിൽ ഒരാളണ്. ഒരു വ്യക്തിയുടെ നിലപാട് രൂപീകരണത്തിൽ അവന്റെ രാഷ്ട്രീയം മാത്രം അടിസ്ഥാനമാവുന്നത് ഒരു സമൂഹത്തിന്റെ ധാർമികശോഷണത്തിന്റെ അടിത്തറപാകലാണ്. ബോധ്യങ്ങൾക്കപ്പുറം നേതാക്കന്മാരുടെ നാവിൻ തുമ്പിലെ വാക്കുകൾ മാത്രം വിഴുങ്ങി ജീവിക്കുന്ന അണികൾ ആരോഗ്യപരമായ രാഷ്ട്രീയ,ജനാധിപത്യസംവിധാനത്തിനെതിരെയുള്ള ഏറ്റവും വലിയ ഭീഷണിയാണ്